വാഴ്ത്തും യേശുവെ ഞാൻ

വാഴ്ത്തും യേശുവെ ഞാൻ

വാഴ്ത്തും യേശുവെ

ഭക്തിയായ് വണങ്ങി നിത്യം

വാഴ്ത്തും യേശുവേ

 

സത്യദൈവ ജാതനും

സ്തുത്യനാമെൻ നാഥനും

ഭക്തചിന്താമണിയുമായ്

പാർത്തിടും ശ്രീയേശുവേ

 

കത്തിയെരിഞ്ഞുള്ളൊരു

തീയിൽ നിന്നീക്കൊള്ളിയെ

തൽക്ഷണം വലിച്ചെടുത്തു

കാത്ത കൃപാ മൂർത്തിയെ

 

ഘോരമാമിരുളിലെൻ

ചാരുവാം വെളിച്ചമായ്

സൂര്യനെപ്പോൽ വിളങ്ങുന്ന

കാരണസ്വരൂപിയെ

 

കാട്ടുമരപ്പന്തിയിൽ

നാരകമാണെൻ പ്രിയൻ

നാട്ടിലെങ്ങുമൊളി വീശും

ശാരോൻ ലില്ലിപ്പുഷ്പവും

 

നായകനുമായവൻ

സ്നേഹിതനും താതനും

മായമറ്റ മാതാവുമെൻ

മാന്യ ഗുരുഭൂതനും

 

ശീതമതിലുഷ്ണവും

ചൂടിലെൻ തണുപ്പതും

ദീന ശയ്യയിലെനിക്കു

ദിവ്യമാമൗഷധവും

 

ജീവനേകുമപ്പവും

ദിവ്യപാന വസ്തുവും

പ്രേമഗീതവും മധുര

വാദ്യവും സമ്പാദ്യവും

 

നാശമില്ലാദ്രവ്യവും

പേശലമാം ഹവ്യവും

ആശയുള്ളോർക്കായവൻ

താനായതിൽ ഭവ്യവും.