സീയോൻ സഞ്ചാരിയായി

സീയോൻ സഞ്ചാരിയായി

യേശുവിൽ ചാരി ഞാൻ

പോകുന്നു കുരിശിന്റെ പാതയിൽ

 

മോക്ഷയാത്രയാണിത് ഞാൻ നടപ്പത്

കാഴ്ചയാലെയല്ല വിശ്വാസത്താലെയാം

വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ

രക്ഷകൻ കൈകളിൽ താങ്ങിടും

 

ലോകമേതും യോഗ്യം അല്ലെനിക്കതാൽ

ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ

നാഥനു മുൾമുടി നൽകിയ ലോകമേ

നീ തരും പേരെനിക്കെന്തിനായ്?

 

സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും

നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ

ഭാരവും പാപവും വിട്ടു ഞാനോടുമ

ന്നേരവും യേശുവെ നോക്കിടും

 

എന്നെ നേടുന്ന സന്തോഷമോർത്തതാൽ

നിന്ദകൾ സഹിച്ചു മരിച്ച നാഥനെ

ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ

ക്ഷീണമെന്തെന്നറികില്ല ഞാൻ

 

ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും

ചേലെഴും തൻ സ്നേഹം കുറഞ്ഞുപോയിടാ

നന്മയേ തൻകരം നൽകുമെന്നീശനിൽ

എന്മനം വിശ്രമം നേടിടും.