മൽപ്രാണനായകനേ

മൽപ്രാണനായകനേ

മാ കൃപാ സിന്ധോ -മൽ

സൽപ്രകാശമേ ദിവ്യ

സുസ്നേഹമയാ വന്ദേ!

 

തങ്കമേനിയിലെന്റെ

ലംഘനങ്ങളെയെല്ലാം

ശങ്കയെന്യേ വഹിച്ചെൻ

സങ്കടമകറ്റിയ

 

രാവും പകലുമെന്നെ

മാർവ്വിൽ വഹിച്ചു തൻ പി-

താവിൻ മുമ്പിലെനിക്കായ്

മേവുന്നാചാര്യനാകും

 

പത്ഥ്യവചനം മൂലം

മിത്ഥ്യബോധമകറ്റി

സത്യമാർഗ്ഗത്തിലൂടെ

നിത്യം നടത്തിടുന്ന

 

വിണ്ണിൽ ചേർത്തിടുവോളം

മന്നിലെന്നെ നിൻ സ്വന്ത

കണ്ണിൻ കൃഷ്ണമണിയെ-

ന്നെണ്ണി സൂക്ഷിച്ചിടുന്ന

 

വേഗമെന്നെയീ നാശ

ലോകേ നിന്നുദ്ധരിപ്പാൻ

മേഘവാഹനമേറി

നാകെ നിന്നിറങ്ങിടും

 

സങ്കടങ്ങളിലെല്ലാം

പൊൻകരങ്ങളാൽ താങ്ങി

സങ്കേതം നെഞ്ചിലേകി

കൺകൾ തുടച്ചിടുന്ന

 

പാടും നിൻ കൃപയെക്കൊ-

ണ്ടാടുമായുരന്തം ഞാൻ

പാടും വീണയിൽ പ്രാണ

നാഥനുത്തമ ഗീതം.