Ponnesu thamburaan nalloru rakshakan

പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ

എന്നെ സ്നേഹിച്ചു തൻജീവൻ വച്ചു

 

സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും

ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്

ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ

ശാപം ശിരസ്സതിലേറ്റിടുവാൻ!

 

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ

കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി

ഉള്ളുമുരുകന്നെൻ ചങ്കുതകരുന്നെൻ

കണ്ണു നിറയുന്നെൻ രക്ഷകനേ!

 

എന്തൊരു സ്നേഹമീ സാധുവെ ഓർത്തു നീ

സന്താപസാഗരം തന്നിൽ വീണു!

എന്നെ വിളിച്ചു നീയെന്നെ എടുത്തു നീ

നിന്നോമനപ്പൈതലായ് തീർത്തുവല്ലോ!

 

പാപം പെരുകിയ സ്ഥാനത്തു കൃപയും

ഏറ്റം പെരുകിയതാശ്ചര്യമേ!

പാപിയിൽ പ്രധാനിയായിരുന്ന ഞാനും

സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്

 

ഭൂലോക മായയിൽ മോഹം പതിച്ചെന്റെ

കാലം ഞാൻ പാഴിൽ കളഞ്ഞിടായ്‌വാൻ

സ്വർല്ലോക രാജ്യത്തിൽ തങ്കക്കിരീടത്തി-

ലുല്ലാസമേകണേ പൊന്നേശുവേ!

 

പാപം ചെയ്യാതെന്നെ കാവൽ ചെയ്തിടുവാൻ

സർവ്വേശാ! തൃക്കൈയിലേൽപ്പിക്കുന്നേൻ

രാപ്പകൻ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ

സ്വപ്നത്തിൽ കൂടെയും കാക്കേണമേ!

 

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി

ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ

എന്നിൽ കനിഞ്ഞെന്നെമാർവ്വോടണ-

ച്ചെന്റെ സങ്കടം തീർക്കണം രക്ഷകനേ!