Nallorushassithil vallabha

നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതിചെയ്യുവാൻ ഉണരൂ നീ

 

ശല്യമാമിരുളകന്നല്ലോയീ ഭൂതലം

നല്ലൊളിവീശി പ്രകാശിക്കുന്നാശകൾ

 

കാരിരുൾ തിരനീക്കി കതിരവനിതാ വന്നു

കരുണയാ കടാക്ഷിക്കും കാലം നീ കളയാതെ

 

നോക്കുകീ പ്രഭാതത്തിൻ കാഴ്ചകളതി രമ്യ

മാക്കുന്ന പരാശക്തിയോർക്കേതെന്നകമേ നീ

 

തന്നിളം കതിരിനാൽ മന്നിനെ ശിശുസൂര്യൻ

പൊന്നിൻ കടലിൽ മുക്കുന്നെന്നേശുവുമിവ്വണ്ണം

 

പുഷ്പങ്ങൾ വിടരുന്നു സദ്ഗന്ധം തുടരുന്നു

ശഷ്പങ്ങളിളം പച്ചപ്പട്ടെങ്ങും വിരിക്കുന്നു

 

പക്ഷികൾ പാടുന്നു ശിക്ഷയിൽ കൂടുന്നു

രക്ഷിതഗണം സ്തുതി കീർത്തനം തേടുന്നു

 

യിസ്രയേൽ ഹിമമാമെൻ കർത്തനെ സ്മരിപ്പിക്കും

മുത്തണി ഹിമബിന്ദു ധാത്രിമേൽ ലസിക്കുന്നു

 

രാവു കഴിവാറായി പകലേറ്റമടുത്തെന്ന

ദൈവാത്മവിളംബരം ഭൂവെങ്ങും മുഴങ്ങുന്നു

 

രാവിൻ വിലങ്ങുകീഴായ് കിടപ്പോർക്കിതാ

യോവേൽ കാഹളം നിത്യ സ്വാതന്ത്ര്യം ധ്വനിക്കുന്നു.