Kaarunyapoorakkadale

കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു

 

കാരണനായ പരാപരനേയെൻ

മാരണകാരി മഹാസുരശീർഷം

തീരെയുടച്ചു തകർപ്പതിനായി

ദ്ധീരതയോടവനിയിലവതരിച്ചൊരു

 

പാപമതാം ചെളി പൂണ്ടുടലാകെ

ഭീകരമായ വിധം മലിനത്വം

ചേർന്നു വിരൂപതയാർന്നൊരിവന്നു

ചേരുവാൻ നിന്നരികതിൽ ഭാഗ്യമുണ്ടായി

 

നിൻ വലങ്കൈ നിവർത്തെന്നെത്തലോടി

നിൻമുഖത്താലെന്നെ ചുംബനം ചെയ്തു

നിന്നുടെ യെനിക്കേകി മോതിരം ചെരിപ്പു

മന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ

 

പന്നികൾ തിന്നുന്ന തവിടു ഭുജിച്ച

നിന്ദ്യമാം കാലങ്ങൾ മറന്നുപോയ് സാധു

മന്നവനേ തിരുമേശയിൽ നിന്നു

സ്വർന്നഗരഭോജനം ഞാൻ തിന്നുവരുന്നിന്നും

 

ആർക്കുമതീവ മനോഹരമാം നിൻ

സ്വർഗ്ഗ യെരൂശലേം മാളികയിൽ ഞാൻ

ദീർഘയുഗം വസിച്ചാനന്ദ ബാഷ്പം

വീഴ്ത്തിയാലും നിൻ കരുണയ്ക്കതു ബദലാമോ?

 

ജീവപറുദീസിന്നാനന്ദക്കുയിലേ!

ജീവവസന്തർത്തുവാരംഭിച്ചില്ലേ?

ജീവവൃക്ഷക്കൊമ്പിൻ മീതിലിരുന്നു

ജീവമൊഴി മധുരമായ് പാടുക നീ ദിനവും.