Yesunaayakaa vaazhka

യേശുനായകാ വാഴ്ക

ജീവദായകാ നിരന്തം

 

ആദിമുതൽ പിതാവിൻ ശ്രീ തങ്ങിടും മടിയിൽ

വീതാമയമിരുന്ന ചേതോഹരാത്മജനേ

 

പാപം പരിഹരിപ്പാൻ പാരിൽ ജനിച്ചവനേ

ഭൂവിന്നശുദ്ധി നീക്കി ശാപം തകർത്തവനേ

 

അഞ്ചപ്പവും ചെറുമീൻ രണ്ടുമെടുത്തു വാഴ്ത്തി

അയ്യായിരത്തിനതി സംതൃപ്തിയേകിയൊരു

 

ഓടുന്ന ചോരയോടും വാടും മുഖത്തിനോടും

പാടേറ്റു കൈവിരിച്ചു ക്രൂശിൽ കിടന്നവനേ!

 

എൻ ദേവദേവനേയെന്തെന്നെ വെടിഞ്ഞതെന്നു

ഖിന്നാത്മനാ വിളിച്ചു ചൊന്നു മരിച്ചവനേ!

 

ആയാറിലായിരങ്ങളായുള്ള ദൂതരോടും

സ്വീയമഹിമയോടും താനേ വരുന്ന പരാ!

 

ഹാസ്യമാം മുൾമുടിയുമങ്കിയും ചേർന്ന മെയ്യിൽ

രാജസൗഭാഗ്യമുദ്ര ശീഘ്രം ധരിപ്പവനേ

 

സാലേപുരം യഥാർത്ഥ രാജനിവാസമാക്കാൻ

കാലേ വരുന്ന യൂദ രാജശിഖാമണിയേ.