Prabhaakaranudichu than prabha

പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ

പ്രഭാതത്തിൽ ദേവേശനെ

സഭയായ് സ്തുതിക്ക നാം

 

ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു

മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു

 

അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന

ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു

 

മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ

യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു

 

വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം

തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു

 

തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം

മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ

 

തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം

തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു

 

ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു

കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു.