Velichathin kathirukal

വെളിച്ചത്തിൻ കതിരുകൾ

വിളങ്ങുമീ സമയത്തു

വെളിച്ചമാം യഹോവയെ

സ്തുതിക്കണമവൻ ജനം

 

ഇരുട്ടൊഴിഞ്ഞവനിയിൽ

തിളക്കമിങ്ങുദിക്കുന്നു

വെളിച്ചമാം മശീഹയീ

വിധം നമ്മിലുദിക്കണം

 

തിരുമുഖമതിൻ പ്രഭ

തെളിവോടു വിലസുമ്പോൾ

ഇരുളിന്റെ പ്രവൃത്തികൾ

മറവിടം തിരക്കിടും

 

തിരുമൊഴി ദിവസവും

പുതിയതായ് പഠിക്കുകിൽ

ശരിവരെ വഴി തെറ്റാ-

തിരുന്നിടാമസംശയം

 

ദിനമതിൻ തുടസ്സത്തിൽ

മനുവേലിൻ മുഖാംബുജം

ദരിശിച്ച നരനൊരു

ദുരിതവും വരികില്ല

 

മനമതി തെളിവിനോ-

ടിരുന്നിടും സമാധാനം

ദിവസത്തിന്നൊടുവോളം

ഭരിച്ചിടും മനസ്സിനെ

 

സമസ്തമാം പരീക്ഷയും

ജയിച്ചിടാം കൃപാമുലം

ഒരിക്കലുമിളകാത്ത

പുരമതിൽ കടന്നിടാം

 

ഗതിയില്ലാ ജനങ്ങളിൽ

കനിയുന്ന മഹേശനേ!

കരം പിടിച്ചന്നെ തിരു

വഴികളിൽ നടത്തുക.