Vaagdatha naattilen

വാഗ്ദത്ത നാട്ടിലെൻ

വിശ്രമമാം

വാഗ്ദത്തം ചെയ്തവൻ

വിശ്വസ്തനാം

 

എങ്ങു ഞാൻ പോകുന്നെന്നറിയാതെ

തൻവിളി കേട്ടു പോകുന്നു ഞാൻ

ഇങ്ങിനിയേതു ഖേദം വന്നാലും

പിന്തിരികില്ല പോകുന്നു ഞാൻ

 

വിട്ടു ഞാൻ പോന്നതൊന്നുമേയോർത്തി-

ന്നൊട്ടും മടങ്ങിപ്പോകയില്ല

ഉത്തമമായ നിത്യനിക്ഷേപ-

മുന്നത നാട്ടിലുണ്ടെനിക്കായ്

 

പാപത്തിന്നിമ്പഭോഗം വേണ്ടാ ഞാൻ

പാടുപെടാമെന്നേശുവിന്നായ്

മിസ്രയിം സമ്പത്തേതിലുമെന്റെ

ക്രിസ്തുവിൻ നിന്ദയെത്ര നന്നാം!

 

ഒന്നിലുമേ മനം തളരാതീ

മന്നിൽ ഞാൻ യാത്ര ചെയ്തിടുന്നു

അന്നന്നു വേണ്ടും മന്നയുണ്ടെന്നും

അന്തികത്തിൽ എൻനാഥനുണ്ട്

 

ചെങ്കടൽ യോർദ്ദാൻ വറ്റിപ്പോമെല്ലാം

വൻയെരിഹോ മതിൽ തകരും

വിശ്വാസയാത്രയെ വിലക്കാൻ ഈ

വിശ്വത്തിലൊന്നും ശക്തമല്ല

 

കണ്ണുനീർ തോരും നിന്ദകൾ തീരും

വിണ്ണിലെൻ വീട്ടിൽ ചെന്നുചേരും

എണ്ണിക്കൂടാത്ത ശുദ്ധരൊത്തു

സന്നിധിയിൽ ഞാൻ വാഴമെന്നും.