Marubhoomiyin naduve

മരുഭൂമിയിൻ നടുവേ

നടന്നിടും ദാസനെ വിരവിൽ

തിരുസാന്നിദ്ധ്യം നിറയും മേഘ-

മതിൻകീഴിൽ നീ മറയ്ക്ക

 

കടുത്തോരുഷ്ണം വരുത്തും രശ്മി

പരത്തീട്ടെൻമേലുലകം

വനത്തിൽ ചൂരച്ചെടിയെന്നപോ-

ലുണക്കാൻ യത്നിച്ചിടുന്നു

 

അതിശീതളതരമായുള്ള

ലിബനാദ്രിയിൻ ഹിമമേ!

ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ

കൃപയുണ്ടായിടണമേ

 

പരനേ തവ മുഖമിങ്ങ-

നുചരിക്കുന്നില്ലെന്നിരിക്കിൽ

ഒരു കാലത്തും പുറപ്പെടുവാ-

നരുളീടരുതയി! നീ

 

പ്രിയനേ തവ പരമാമൃത

മനിശം സ്വർഗ്ഗമതിൽ നി-

ന്നുയരും മോദകരമായെന്റെ

ഹൃദയം തന്നിൽ ചൊരിക

 

തവ തേജസ്സിൻ ധനമോർത്തുല-

കിതിലന്യനായ് വസിപ്പാൻ

പരനേ ഈ ഞാൻ പരദേശിയെ-

ന്നുറച്ചെപ്പോഴുമിരിപ്പാൻ

 

തെളിവാർന്നുള്ള മുഖം തന്നിൽ നി-

ന്നൊളി പ്രാപിച്ചിട്ടതിനാൽ

തെളിവിൻ ദേശമതിലെന്നും ഞാൻ

നിലനിൽക്കുവാനരുൾക!